മുംബൈ: പശ്ചിമേഷ്യയിൽ യുദ്ധം തുടരുന്ന സാഹചര്യത്തിൽ വിതരണശൃംഖലകൾ പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിൽ ഇന്ത്യൻ റിഫൈനറികൾ അടുത്ത മാസത്തെ ഡെലിവറിക്കായി 60 മില്യണ്‍ (ആറു കോടി) ബാരൽ റഷ്യൻ അസംസ്കൃത എണ്ണ വാങ്ങിയതായി റിപ്പോർട്ടുകൾ.
ഹോർമുസ് കടലിടുക്ക് വഴിയുള്ള കപ്പൽ ഗതാഗതം തടസപ്പെട്ടിരിക്കുന്ന സാഹചര്യത്തിൽ അസംസ്കൃത എണ്ണ ലഭ്യതയെക്കുറിച്ചുള്ള ആശങ്കകൾ ലഘൂകരിക്കുന്നതിനാണ് ഈ നടപടി.
വിപണിയിൽ എണ്ണയുടെ കുറവും വർധിച്ച ആവശ്യകതയും കാരണം ബ്രെന്റ് ക്രൂഡ് ഓയിലിന്റെ വിലയേക്കാൾ ബാരലിന് അഞ്ചു മുതൽ 15 ഡോളർ വരെ അധിക പ്രീമിയം നല്‍കിയാണ് ഇന്ത്യ വാങ്ങുന്നതെന്ന് ഇതുമായി ബന്ധപ്പെട്ടവർ പറഞ്ഞു.
ഡാറ്റാ ഇന്റലിജൻസ് സ്ഥാപനമായ കെപ്ലറുടെ കണക്കുകൾപ്രകാരം ഈ എണ്ണയുടെ അളവ് ഈ മാസം വാങ്ങിയതിനു സമാനവും എന്നാൽ, ഫെബ്രുവരിയിൽ ഇറക്കുമതി ചെയ്തതിനേക്കാൾ ഇരട്ടിയിലധികവുമാണ്.
ഹോർമുസ് കടലിടുക്ക് അടച്ചതിനെത്തുടർന്നുണ്ടായ എണ്ണക്ഷാമം പരിഹരിക്കുന്നതിന് മാർച്ച് അഞ്ചിനു മുന്‍പ് കപ്പലുകളിൽ നിറച്ച റഷ്യൻ എണ്ണ ഇന്ത്യയിലേക്കു കൊണ്ടുപോകാൻ യുഎസ് ഇളവ് നൽകിയതിതെത്തുടർന്നാണ് ഈ വൻ തോതിലുള്ള വാങ്ങൽ നടന്നത്. ഈ ഇളവ് മറ്റ് രാജ്യങ്ങളിലേക്ക് വ്യാപിക്കുകയും മാർച്ച് 12ന് മുന്‍പ് കടലിലുള്ള ക്രൂഡ് ഓയിൽ വാങ്ങാൻ അനുവദിക്കുന്ന രീതിയിൽ പുതുക്കുകയും ചെയ്തു.
ഇറക്കുമതിയെ കൂടുതൽ ആശ്രയിക്കുന്ന രാജ്യമാണ് ഇന്ത്യ. 2022ന്റെ തുടക്കത്തിൽ റഷ്യയുടെ യുക്രെയ്ൻ അധിനിവേശത്തിനുശേഷം വിലക്കിഴിവിൽ ലഭിച്ചിരുന്ന റഷ്യൻ അസംസ്കൃത എണ്ണയുടെ ഏറ്റവും വലിയ വാങ്ങലുകാരുമായി.
എന്നാൽ, യുഎസ് സമ്മർദത്തെത്തുടർന്ന് ഇന്ത്യ കഴിഞ്ഞ വർഷം അവസാനം മുതൽ റഷ്യൻ എണ്ണ വാങ്ങുന്നത് കുത്തനെ കുറയ്ക്കുകയും പകരം സൗദി അറേബ്യ, ഇറാക്ക് എന്നിവിടങ്ങളിൽനിന്നുള്ള എണ്ണയെ ആശ്രയിക്കുകയും ചെയ്തു. എന്നാൽ, യുദ്ധം പൊട്ടിപ്പുറപ്പെട്ടതോടെ എണ്ണക്കപ്പലുകൾ പേർഷ്യൻ ഗൾഫിൽ കുടുങ്ങിപ്പോകുകയും ചെയ്തു.
റഷ്യൻ എണ്ണ വാങ്ങുന്നതിനു പുറമെ യുദ്ധം നീണ്ടുനിൽക്കുന്ന സാഹചര്യത്തിൽ ഇന്ത്യ വിതരണ സ്രോതസുകൾ വ്യാപിപ്പിക്കാനുള്ള ഒരുക്കത്തിലാണ്. ഏപ്രിൽ മാസത്തേക്കായി ഇന്ത്യ എട്ട് മില്യണ്‍ ബാരൽ വെനസ്വേലൻ അസംസ്കൃത എണ്ണ വാങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത് 2020 ഒക്ടോബറിനെക്കാൾ ഉയർന്ന അളവാണ്.